Wednesday, June 10, 2009

കൂട്ടുകാരനൊരു കത്ത്

എന്റെ പ്രിയ കൂട്ടുകാരാ, പശ്ചാത്താപത്തോടെ ആണു ഞാന്‍ ഇതു എഴുതുന്നത്.പോയ വഴിയില്‍ എപ്പഴോ ഞാന്‍ നിന്നെ മനപ്പൂര്‍വം മറന്നിരുന്നു..പക്ഷെ നീ എന്നെ ഓര്‍ക്കുന്നുടാവും..എനിക്കറിയാം..നിനക്കു ആരെയും മറക്കാനും വെറുക്കാനും അറിയില്ലല്ലോ. അതു നിന്നെ ആരും പഠിപ്പിച്ചിട്ടില്ല അതല്ലേ സത്യം. നീ നന്‍മ ആയിരുന്നു.സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന, കേള്‍വിശക്തിയില്ലാത്ത, എപ്പോഴും സംഗീതം മാത്രം ചൊരിയുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍.

ഈ നഗര ജീവിതത്തിന്റെ മുഷിയിപ്പിക്കുന്ന ആവര്‍ത്തനവിരസതയായിരിക്കാം നിന്റെ ഓര്‍മകള്‍
വീണ്ടും എന്റെ മനസിലേക്കു കൊണ്ടെത്തിച്ചതു. എന്റെ മനസു തുടുക്കുകയാണു എത്രയും വേഗം നാട്ടിലേക്കെത്താന്‍..നിന്നെ കാണാന്‍..തട്ടിന്‍പുറത്തു നീ ഇപ്പോഴു ഉണ്ടാവില്ലേ..എന്നെയും കാത്തു. ആര്‍ക്കും വേണ്ടാതായിട്ടും നിന്നെ ആക്രികച്ചവടക്കാരന്റെ ചാക്കിനുള്ളിലേക്കു തള്ളാന്‍ അമ്മക്കു മനസുണ്ടാവഞ്ഞതു എന്തുകൊണ്ടാവും..നമ്മളുടെ ഈ പുനഃസമാഗമം നേരത്തെ ആരോ പറഞ്ഞുറപ്പിച്ചിരുന്നോ?.

ബാല്യകാലത്തു എന്റെ കളിത്തോഴന്‍ ആയിരുന്നു നീ.പ്രഭാതത്തില്‍ നിദ്ര വെടിയുമ്പൊള്‍ സുഭാഷിതവുമായി നീ എന്നിലേക്കു ചേക്കേറുമായിരുന്നു..എന്നും എന്റെ ദിവസങ്ങള്‍ തുടങ്ങുന്നതു ഇങ്ങനെ തന്നെ ആയിരുന്നല്ലോ.പിന്നെ ശാസ്ത്രീയസംഗീതത്തിന്റെ ലോകത്തിലേക്കു നീ എന്നെ കൂട്ടികൊണ്ടു പോകും. അതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുന്നതു അമ്മയുടെ വിളിയായിരുന്നു ഭക്ഷണം കഴിക്കാനുള്ള അലാറം !! പ്രഭാത ഭക്ഷണവും ചായക്കോപ്പുമായി നിന്റെ അരികിലേക്കു വരുമായിരുന്നു..പുതിയ വാര്‍ത്തകള്‍ കേള്‍ക്കാന്‍.പിന്നെയും വരും അമ്മയുടെ വിളി..പിന്നെ ധൃതിപിടിച്ചോരു ഒരുക്കം ആണു സ്കൂളില്‍ പോകാന്‍. പുസ്തകസഞ്ചിയുമായി പടിയിറങ്ങുമ്പോഴും നിന്നിലെ സംഗീതം എന്നെ പിന്തുടരുമായിരുന്നു ഇടവഴി പിന്നിടും വരെ.പിന്നെ ഞാന്‍ അക്ഷരങ്ങളുടെ ലോകത്താരിക്കും.അപ്പോഴും നീ എന്റെ മനസില്‍ ഉണ്ടാവും.സ്കൂള്‍ വിട്ടാല്‍ ഓടിയെത്തും ഞാന്‍ നിന്നെ കാണാ‍ന്‍ നീ അപ്പോള്‍ എന്നെയും കാത്തു നില്‍പ്പുണ്ടാവും പിന്നെ നമ്മള്‍ രണ്ടു പേരും ചേര്‍ന്നാണു ഹിന്ദി പഠിക്കുന്നതു.അതു മടുക്കുമ്പോള്‍ ഞാന്‍ ഓടും അടുത്ത മൈതാനത്തേക്കു കാല്പന്തുകളി കാണാന്‍ നീയും ഉണ്ടാവും വിവരണങ്ങളുമായി കൂടെ. വൈകുന്നേരങ്ങളിലെ നിന്നിലൂടെയെത്തുന്ന വയലും വീടും ആണു മണ്ണിനെയും കൃഷിയെയും സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചതു. ഹാസ്യത്തിന്റെ മേമ്പൊടിയുമായെത്തുന്ന കണ്ടതും കേട്ടതും എന്നില്‍ ചിരിയുടെ മാലപടക്കങ്ങള്‍ക്കു തിരികൊളുത്തുമായിരുന്നു..പിന്നെ നാടകങ്ങള്‍ അതിലെ കഥാപാത്രങ്ങള്‍ ശബ്ദങ്ങളിലൂടെ എന്നിലേക്കു ഇറങ്ങിവരുമായിരുന്നു.ഞാന്‍ അവരുടെ കൂടെ കരയുകയും ചിരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അപ്പോഴേക്കും അമ്മ ഓടിയെത്തും ഭക്ഷണവും ആയി.നിന്നിലെ ലളിതസംഗീതത്തില്‍ മുഴുകി ഞാന്‍ ഭക്ഷണ‍പാത്രവുമായി ഇരിക്കുമായിരുന്നു.ഞാന്‍ ഉറങ്ങുമ്പോള്‍ നീയും എന്റെ തലയിണയില്‍ മുഖം മറക്കുമായിരുന്നു.

മാറ്റങ്ങള്‍ പെട്ടന്നായിരുന്നു.പുതുമ തേടി എന്റെ മനസ്സു കുതിച്ചതു നിന്നിലൂടെ FM കണ്ടെത്താന്‍ പരതിയപ്പോള്‍ ആയിരുന്നോ? FM ന്റെ മാന്ത്രികത നിന്നില്‍ ഒരിക്കലും ഉണ്ടാവില്ല എന്ന തോന്നല്‍ ആണോ അടുത്ത വീട്ടിലെ വിഡ്ഡിപെട്ടിയുടെ മുന്നിലേക്കു എന്റെ മനസു സ്ഥാനം പിടിച്ചതു അതോ കാഴ്ച്ചയുടെ ആനന്ദം എന്റെ കണ്ണുകളെ ആകര്‍ഷിക്കുകയായിരുന്നോ?പിന്നെ എല്ലാം പെട്ടെന്നയിരുന്നു അറിവുകള്‍ എന്നിലേക്കു പെയ്തിറങ്ങി വിഡ്ഡിപെട്ടിയുടെ മുന്‍പില്‍ നിന്നും ലാപ് ടോപ്പിലേക്കു എത്തിച്ചേര്‍ന്നു എന്റെ വളര്‍ച്ച.ആ വളര്‍ച്ചയില്‍ എനിക്കു പലതും നഷ്ടപെടുത്തേണ്ടി വന്നു നിന്നെ..നിന്നിലൂടെ ഞാന്‍ അറിഞ്ഞ ലളിത സംഗീതത്തെ, മണ്ണിനോടുള്ള സ്നേഹം അങ്ങനെ പലതും..മണ്ണിന്റെ ഗന്ധം ചിപ്പുകളുടെ രൂക്ഷഗന്ധത്തിനു വഴിമാറി, അതില്‍ ഞാന്‍ ലഹരി കണ്ടെത്തി. കൂടെ എന്നിലെ നന്മയും നിന്നോടൊപ്പം കൂടി..ഞാന്‍ നഗരത്തിലേക്കു പറിച്ചെറിയപെട്ടു.

ഇവിടെ എല്ലാം നഗ്നം ആയിരുന്നു.അശ്ലീലചിത്രത്തിലെ നായികയുടെ ശരീരം പോലെ !ഇവിടെ നഗ്നത
ഫാഷന്‍ ആയിരുന്നു അവര്‍ അതിനെ സെക്സി എന്ന ഓമനപേരിട്ടു വിളിച്ചു അതിനു വേണ്ടി ശാരികമാരെ അവര്‍ വസ്ത്രാക്ഷേപം ചെയ്തു അവസാനം പീഡനം എന്ന മറ്റോരു പേരില്‍ അവര്‍ അതിനെ വിറ്റു കാശാക്കി!!.മനുഷ്യമനസാക്ഷി എവിടെക്കോ ഓടി ഒളിച്ചു.അതോ മനപ്പൂര്‍വ്വം പൂട്ടിയിടപെട്ടോ ? അതാവും സഹോദരിയുടെ നഗ്നത ഷൂട്ടുചെയ്യുന്ന അതേ ലാഖവത്തോടെ അപകടത്തില്‍പ്പെട്ടു ചോരവാര്‍ന്നോഴുകുന്ന സഹോദരന്റെ അന്ത്യനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി യൂ ട്യൂബില്‍ അപ്പ് ലോഡ് ചെയാനുള്ള എന്റെ മനസിന്റെ വ്യഗ്രത.പണത്തിനോടുള്ള ആര്‍ത്തിയണോ കൊച്ചുകുട്ടിയുടെ ചോറ്റുപാത്രത്തില്‍ ബോംബ് വച്ചു കൊടുത്തുവിടാന്‍ എന്നെ പ്രേരിപ്പിച്ചതു അതോ എന്നിലെ മതം എന്ന വിഷമോ? എല്ലാം നിയന്ത്രിക്കേണ്ട ഭരണതലവന്‍മാര്‍ കസേരക്കു വേണ്ടി രക്തസാക്ഷികളുടെ അംഗബലം കൂട്ടുന്ന തിരക്കിലായിരുന്നു.അതിനു വേണ്ടി അവര്‍ വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും മൂകസാക്ഷിയാക്കി നിര്‍ത്തി. അവസാനം ഇതാ കുമിളകള്‍ പൊട്ടാന്‍ തുടങ്ങിയിരിക്കുന്നു.അമേരിക്കയിലെ ഊതിവീര്‍പ്പിക്കപെട്ട ബലൂണുകള്‍ കണ്ടു അന്തം വിട്ടവര്‍ ഇപ്പോള്‍ വായ് പൊളിച്ചു നില്‍ക്കുകയാണു. മനസാക്ഷി ഇല്ലാത്ത മനുഷ്യനായി മാറിയ എനിക്കു ഇതു തന്നെ വേണം.ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു നിന്നിലെ നന്‍മ, മണ്ണിന്റെയും വിയര്‍പ്പിന്റെയും മണ്ണം, ഞാന്‍ വരുകയാണു കൂട്ടുകാരാ നിന്നിലേക്കു നിഗളത്തിന്റെ ആകാശഗോപുരത്തില്‍ നിന്നും മണ്ണിന്റെ മണമുള്ള വയല്‍ പാടങ്ങളിലേക്കു. നിന്നിലെ സംഗീതം കേള്‍ക്കാന്‍, അതില്‍ ലയിക്കാന്‍ എനിക്കു കൊതിയാവുന്നു കൂട്ടുകാരാ. നിന്നിലെ സുന്ദര ശബ്ദങ്ങളിലേക്കു ഞാന്‍ ലയിച്ചു ഇല്ലാതാവട്ടെ !!"

No comments:

Post a Comment